Saturday 5 March 2011

കടലു കാണാൻ

പരീക്ഷ കഴിഞ്ഞ്‌ വീടെത്തിയപ്പോൾ മനസ്സിൽ എന്നത്തെക്കാളും സന്തോഷമാണ്‌ തോന്നിയത്‌.പത്താം ക്ളാസ്സ്‌ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ചെറുതല്ല.ആദ്യം അടുക്കളയിലേക്ക്‌ ഓടി.ജോലിക്ക്‌ നില്ക്കുന്ന ഇത്ത പഴം പൊരിച്ചു വെച്ചിരിക്കുന്നു.വിശപ്പ്‌ തോന്നിയില്ലെങ്കിലും ഒരെണ്ണം എടുത്ത്‌ പിച്ചി കഴിച്ചു.അല്പം വെള്ളം കുടിച്ചു.പിന്നെ,കുളിമുറിയിലേക്ക്‌..ശരീരത്തിലൂടെ ജലമൊഴുകിയപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം..

കൂട്ടുകാരെ പിരിയേണ്ടി വന്നതിൽ വലിയ സങ്കടം തോന്നിയില്ല.എന്താണെന്നറിയില്ല,കൂട്ടുകാരൊക്കെ അല്പം അകറ്റി നിർത്തും പോലൊരു തോന്നൽ..വെറും തോന്നലാവാം..സമപ്രായക്കാരായിട്ടും അവരൊക്കെ ആവശ്യമില്ലാത്ത ഒരു ‘ബഹുമാനം’ അവൾക്കു നല്കി അകറ്റും പോലെ..

കടലു കാണാനുള്ള ഉൽസാഹത്തിൽ സർവ്വവും മറന്ന പോലെ..കഥകളിലൂടെയും കവിതകളിലൂടെയും,ടി.വി. യിലൂടെയും മാത്രം ഷഹീദ അറിഞ്ഞിട്ടുള്ള കടൽ..വീട്ടിൽ നിന്നും ഏകദേശം ഒരു മണിക്കൂർ തികച്ചും യാത്രാ ദൈർഘ്യമില്ലാത്ത കടൽ..അവൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കടൽ..പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നറിയാം..ചില സത്യങ്ങൾ അങ്ങിനെയാണ്‌.അവ എത്രമാത്രം സത്യമാണോ അത്രമാത്രം അവിശ്വസനീയവുമായിരിക്കും..

ഷഹീദയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു.ഇതിനിടയിൽ കടൽ കാണിച്ചു തരാം എന്ന വാഗ്ദാനങ്ങൾ ഒരുപാട് തവണയുണ്ടായി.പാലിക്കപ്പെടാൻ കഴിയാതെ പോകുന്ന വാഗ്ദാനങ്ങളും വേദനകളാണ്‌..

എങ്കിലും,ജമാലിക്കയെ കുറ്റപ്പെടുത്താനാവില്ല.ജോലിത്തിരക്കു കൊണ്ടാണ്‌.പലപ്പോഴും വീടെത്തുമ്പോൾ തന്നെ പാതിരാവോടടുക്കും.നേരം പുലരും മുൻപെ പല തിരക്കുകൾ പറഞ്ഞ് പോവുകയും ചെയ്യും.ജമാൽക്കാക്ക് എന്തെ ക്ഷീണം തോന്നാത്തത് എന്ന് ചിന്തിച്ചിട്ടുണ്ട്.

ഏതായാലും കല്യാണം കഴിഞ്ഞും ജമാൽക്ക പഠിപ്പിച്ചല്ലൊ..അതാണത്രെ അവളുടെ ഏറ്റവും വലിയ ഭാഗ്യം!ഇത്താത്തമാര്‌ രണ്ടു പേരുടേയും നിക്കാഹ് ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും വെച്ചായിരുന്നു.അവരൊന്നും പിന്നീട് പഠിച്ചില്ല.“ഷാഹീ,..അനക്ക് ഭാഗ്യംണ്ട് മോളേ..”കാണുമ്പോഴൊക്കെ ഇത്താത്തമാര്‌ ഒരു നെടുവീർപ്പോടെ തെല്ല് അസൂയയോടെ പറയും..തന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്തൊക്കെയെന്നറിയാതെ ചിലപ്പോൾ അമ്പരന്നു പോവും..സ്വപ്നങ്ങള്‍ വിരിയും മുമ്പെ ജീവിതത്തിന്റെ ചവിട്ടുപടി കയറിയല്ലൊ
എന്ന സ്വകാര്യദു:ഖം ഉള്ളിലൊതുക്കി ആരും കാണാതെ..ആരും അറിയാതെ....

തന്റെ ആവശ്യങ്ങളൊക്കെയും മറ്റുള്ളവര്‍ക്ക് നിസ്സാരങ്ങളാണ്. തന്റെ
മോഹങ്ങള്‍ വെറും കുട്ടിത്തങ്ങളും..അഭിപ്രായങ്ങളോ
, പ്രായത്തിന്റെ
പക്വതയില്ലായ്മയും...!


ഇന്നവൾ ആവശ്യപ്പെടാതെ തന്നെ ജമാല്ക്ക ഇങ്ങോട്ട് പറയുകയായിരുന്നു..പരീക്ഷ ഇന്നു കഴിയുകയല്ലെ,.ഇന്നത്തെ വൈകുന്നേരം നിനക്കുള്ളതാണ്‌,നിന്നെ കടൽ കാണിക്കാൻ വേണ്ടി മാത്രം...!

ആവശ്യപ്പെടാതെ ജമാൽക്ക ഇതു പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ് കവിഞ്ഞൊഴുകും പോലെ..വലിയൊരു തിരമാല ആഞ്ഞടിക്കും പോലെ..

എങ്കിലും,വൈകുന്നേരം ഒന്നൂടെ ജമാൽക്കയെ വിളിച്ചു.രാവിലെ പറഞ്ഞത് ഓർക്കുന്നോ എന്നറിയാൻ.“ബേഗം റെഡിയയിക്കോ പെണ്ണേ..”എന്ന മറുപടി മനസ്സിലെ ചിത്രങ്ങൾക്ക് വർണ്ണം നല്കി.

ജമാൽക്കാക്കും അവൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആകാശച്ചരുവിനെ ഓർമ്മിപ്പിക്കുന്ന ഇളം നീല ചുരിദാർ എടുത്തിട്ടു.അതിന്റെ ഭംഗി കണ്ണാടിയിൽ അല്പ നേരം നോക്കി നിന്നു.മുടി ചീകി ഒതുക്കി കെട്ടി.കണ്ണിൽ സുറുമയിട്ടു.ഷാൾ മുടികാണാത്ത വിധം മുഖമക്കനയായി ചുറ്റി,നീല കല്ലു പതിച്ച മഫ്ത പിൻ കൊണ്ട് ഉറപ്പിച്ചു നിർത്തി.ഒന്നു കൂടി കണ്ണാടിയിൽ നോക്കി സ്വയം തൃപ്തി വരുത്തി.പിന്നെ,പൂമുഖത്ത് ചെന്നിരുന്നു.ജമാൽക്കയെയും കാത്ത്...

ഒന്നിനു പിറകെ മറ്റൊന്നായി തിരമാലകൾ വരുന്നത്  പലതവണ ടി.വി. യിൽ കണ്ടിട്ടുണ്ട്.എത്ര കണ്ടാലും മതി വരാത്ത പ്രകൃതിയുടെ അത്ഭുത പ്രതിഭാസമാണ്‌ കടൽ എന്നും ഇവയെല്ലാം ലോകസൃഷടാവിന്റെ ദ്ദൃഷ്ടാന്തങ്ങളാണെന്നും ഓർത്തു..
കഥകളിൽ പറയാറുള്ള ചക്രവാളം നോക്കിയിരിക്കണം..ഉപ്പുരസമുള്ള വെള്ളം ഒരു തുള്ളിയെങ്കിലും വായിൽ വെയ്ക്കണം..

ഇടയ്ക്ക് ഒന്നു രണ്ടു തവണ ജമാൽക്കയെ വിളിച്ചു നോക്കി..പത്തു മിനിട്ടിനുള്ളിൽ എത്തുമെന്ന് വീണ്ടും വാഗ്ദാനം..
സ്വപ്നങ്ങൾ സാക്ഷാത്കരൈക്കപ്പെടും എന്ന വിശ്വാസം തന്നെ ഒരു പ്രത്യേകതരം ആനന്ദമാണ്‌.ഒരുപക്ഷെ,സാക്ഷാത്കരിക്കപ്പെട്ടതിന്‌ ശേഷമുള്ളതിനെക്കാൾ..

സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾ..മിനിട്ടുകൾ..
അസ്തമയ ശോഭ അന്തരീക്ഷത്തിന്‌ മനോഹരമായ വർണ്ണം നൽകി.ഏതോ മായാ ലോകത്ത്‌ നിന്നും അവൾ ഇറങ്ങി വരുകയായിരുന്നു..
നഷ്ടപ്പെട്ടു എന്നതിനെക്കാൽ വലിയ വേദനയാണ്‌ നഷ്ട്ടുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്‌..
മനസ്സിന്റെ വേദനയറിയാൻ കഴിയാത്ത സൂര്യനെ നോക്കി ശപിച്ചില്ല്ല..

പിന്നീട് ഫോൺ ചെയ്യണമെന്ന് തോന്നിയതുമില്ല..പതുക്കെ എഴുന്നേറ്റ് മുറിക്കകത്തേക്ക് പോയി.മഫ്ത പിൻ അഴിച്ചു.മുഖമക്കന മാറ്റി.ചുരിദാർ അഴിച്ചിട്ടു.അല്പം അയവുള്ള കോട്ടൻ മിഡിയും ടോപ്പും ഇട്ടു.

യാത്ര..ആരംഭത്തിൽ തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതിനെക്കാൾ നല്ലത് അത് ആരംഭിക്കാതിരിക്കുന്നതാണ്‌..എല്ലാവർക്കും ആഗ്രഹിക്കുന്നതെല്ലാം ആഗ്രഹിക്കുന്ന സമയത്ത് ലഭിച്ചാൽ പിന്നെ ഈ ഭൂമിയെ സ്വർഗ്ഗം എന്ന് വിളിക്കേണ്ടി വരില്ലേ? ഇഛാഭംഗം..വാക്കുകൾക്കപ്പുറമുള്ള നൊമ്പരമാണ്‌..

നേരം പാതിരാവോടടുക്കുമ്പോൾ,പതിവു പോലെ ജമാൽക്ക എത്തി,പതിവിലേറെ പരിഭവങ്ങളുമായി..

അവൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി യഥാസ്ഥാനത്ത് വെച്ചു..പതുക്കെ അദ്ദേഹത്തോട് ചേർന്ന് നിന്നു..“സാരംല്ല ജമാൽക്കാ, ഈ കടല്‌ ഇപ്പോഴൊന്നും വറ്റില്ലാല്ലൊ..സൃഷ്ടാവിന്റെ പുസ്തകത്തില്‌ നമുക്ക് ആയുസ്സും ആരോഗ്യോം അവസരങ്ങളും ഉണ്ടെങ്കി അതു പിന്നീടൊരുന്നാൾ...”
മുഴുമിപ്പിക്കാനാവാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു..ആർത്തിരമ്പി വരുന്ന തിരമാലയുടെ ശക്തിയോടെ കണ്ണുകൾ നിറഞ്ഞൊഴുകി.......

"....ഈ കണ്ണീര്‍....ഇത് എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയാവാം.........."

20 comments:

  1. fantastic.....
    ethrayumkarudiyilla.
    orubadu orubadu sandhoshamund
    edupole enium pradheekshikunnu

    ReplyDelete
  2. നല്ല ഒരു പ്രമേയമായിരുന്നു. അനശ്വരക്ക് അത് ഒന്ന് കൂടെ മനോഹരമാക്കാമായിരുന്നു എങ്കിലും തുടക്കമെന്ന നിലയില്‍ വളരെ നല്ലത്. പിന്നെ ഇത് പോലെ വിഷയ വൈവിധ്യങ്ങള്‍ തേടാന്‍ മറക്കരുത്.. ബൂലോകത്തേക്ക് സ്വാഗതം..

    ReplyDelete
  3. Good . excellent work,
    You have great future in head. thanks
    Regards
    Shijuashraf

    ReplyDelete
  4. റിയാസ്: അത്രക്കൊന്നും ശരിയായിട്ടില്ല എന്നറിയാം...അഭിപ്രായ്ത്തിനു നന്ദി..
    മനോരാജ്: സ്വാഗതത്തിന്‌ ആദ്യമെ നന്ദി അറിയിക്കുന്നു..ഒരുപാട് മനോഹരമാക്കാനുള്ള കഴിവൊന്നുമില്ല..നിങ്ങളുടെയൊക്കെ കഥ വായിച്ചപ്പോൾ ഒന്നെഴുതാൻ ഒരു കൊതി..ഒന്നു ശ്രമിച്ചു നോക്കിയെന്നു മാത്രം...

    ഷിജു: വായനക്കും അഭിപ്രായത്തിനും നന്ദി.വിഷയം ഷിജുവിന്‌ ഇഷ്ടപ്പെടില്ല എന്നാണ്‌ കരുതിയത്..!

    ReplyDelete
  5. തൊട്ടാവാടീ..,കഥ വായിക്കാൻ എനിക്കാദ്യം പാലക്കാട്ടുകാരനാവേണ്ടി വന്നു.പിന്നെ പത്താം ക്ലാസു കഴിഞ്ഞ ഒരു കൊച്ചു കുട്ടിയായി അങ്ങനെ മറ്റൊരു തൊട്ടാവാടിയായാണു വായിച്ചത്.കഥയുടെ പര്യവസാനത്തിൽ വല്ല ദുരന്ത വാർത്തയും കേൾക്കേണ്ടി വരുമോ എന്നു പേടിച്ചിരിക്കുമ്പോൾ വളരെ നല്ലയൊരു സന്ദേശത്തോടെ പോസിറ്റീവ് ആയ ഒരവസാനം.ചെറുതും മനോഹരവുമായ അവതരണം..മനസ്സിനെ സ്പർശിച്ച എന്തു കോറിയിടുക..നന്നാവട്ടെ ഭാവുകങ്ങൾ നേരുന്നു.

    ReplyDelete
  6. Abdul kabeer:തൊട്ടാവാടീ..എന്ന്‌ വിളിച്ചപ്പോൾ അടുത്തറിയുന്ന ആരോ വിളിച്ചത്‌ പോലെ..താങ്കളെ,പാലക്കാട്ടുകാരനും പത്താം ക്ലാസ്സുകാരനും തൊട്ടാവാടിയുമൊക്കെ ആക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി..പക്ഷെ,പത്താം ക്സ്ലാസ്സ്‌ കഴിഞ്ഞ കൊച്ചുകുട്ടി എന്ന്‌ പറഞ്ഞാൽ ഇവിടുത്തുകാർ ചിരിക്കും..“കുട്ടീന്നാ ഒ​ാൾടെ ബിസാരം..ഓൾടെ പ്രായക്കാർക്കൊക്കെ കുട്ടികളായി...” എന്ന് പറയുന്നവരാണ്‌ കൂടുതലും..

    ReplyDelete
  7. ലളിതമായ വിഷയം ലളിതമായ ആഖ്യാനത്തില്‍ പറഞ്ഞതിനാല്‍ ഹൃദ്യമായി..എഴുത്തുകാരന്‍റെ വിജയം തന്നെയാണത്.

    ReplyDelete
  8. "നഷ്ടപ്പെട്ടു എന്നതിനെക്കാൽ വലിയ വേദനയാണ്‌ നഷ്ട്ടുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്‌.. "

    “സാരംല്ല ജമാൽക്കാ, ഈ കടല്‌ ഇപ്പോഴൊന്നും വറ്റില്ലാല്ലൊ..സൃഷ്ടാവിന്റെ പുസ്തകതില്‌ നമുക്ക് ആയുസ്സും ആരോഗ്യ അവസരങ്ങളും ഉണ്ടെങ്കി അതു പിന്നീടൊരുന്നാൾ.."

    അനശ്വര,
    ബൂലോകത്തേക്ക് സ്വാഗതം..
    സിമ്പിള്‍ ആയിട്ടുള്ള ഒരെഴുത്ത്...
    മനസ്സില്‍ തട്ടും വിധം തന്നെ എഴുതിയിരിക്കുന്നു...
    അതിലും അപ്പുറം നല്ലൊരു സന്ദേശം കൊടുക്കുന്ന ഒരപ്രതീക്ഷിത ക്ലൈമാക്സ്..
    എല്ലാം കൊണ്ടും കഥ മികച്ചതായി...
    ഒപ്പം, ചില ഉപദേശങ്ങളും...

    "എഴുതാന്‍ വേണ്ടി എഴുതരുത്... അതായത് പോസ്റ്റിടാന്‍ വേണ്ടി പോസ്റ്റരുത്..
    എത്ര എണ്ണം എഴുതുന്നു എന്നതിലല്ല, എഴുതുന്നത്‌ എത്ര മനോഹരമാകുന്നു എന്നതിലാണ് കാര്യം..
    ഓരോ തവണയും എഴുതുന്നത്‌ മെച്ചപ്പെടുത്താന്‍ കഴിവതും പരിശ്രമിക്കുക..
    വിമര്‍ശനങ്ങളെ ഹൃദയം തുറന്നു സ്വീകരിക്കുക; വളരാന്‍ പുകഴ്ത്തലുകളെക്കാള്‍ വിമര്‍ശനങ്ങള്‍ ആണ് സഹായിക്കുക...."

    ReplyDelete
  9. ആറങ്ങോട്ടുകര മുഹമ്മദ്:താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി..
    മഹേഷ് വിജയൻ: താങ്കളുടെ സ്വാഗതം ഹൃദയപൂർവ്വം സ്വീകരിക്കുന്നു..വരികൾക്കിടയിലൂടെയുള്ള താങ്ക്ളുടെ സഞ്ചാരം അദ്ഭുതപ്പ്പ്പെടുത്തി..മനസ്സിൽ ആത്മാർത്ഥത ഉണ്ടാകുമ്പോഴെ ഉപദേശിക്കാൻ കഴിയൂ..ഉപദേശം സ്വീകരിക്കുന്നു

    ReplyDelete
  10. apratheekshithamaya avasanam. nannayi. ezhuthi theliyanam. ella ideology-um oru kadhayil paranju theerkanamennilla. kure ezhuthuka.chilathu nannavum. chilath moshamakum. enkilum ezhuthuka

    ReplyDelete
  11. hellow anasware enthokkeyundu

    ReplyDelete
  12. പിൻബെൻചുക്കാരി: വിദഗ്ദ ഉപദേശത്തിനും വരവിനും വായനക്കും നന്ദി പറയുന്നു..
    saju: വന്നതിനും വരവ് അറിയിച്ചതിനും thanks..

    ReplyDelete
  13. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  14. ബൂലോകത്തേയ്ക്ക് സ്വാഗതമോതുന്നു....

    നല്ല ഭാഷാസ്വാധീനം, മെച്ചപ്പെട്ട അവതരണം,

    ആശംസകൾ. അഭിനന്ദനങ്ങൾ....

    ReplyDelete
  15. നല്ല തുടക്കം.....നല്ല കഥ

    ReplyDelete
  16. ഇഛാഭംഗം..വാക്കുകൾക്കപ്പുറമുള്ള നൊമ്പരമാണ്‌..
    short and sweet.

    പ്രതീക്ഷയുടെ അപരാഹ്നവും സ്വപ്നങ്ങളുടെ സായാഹ്നവും നിരാശയുടെ അസ്തമയവും ഏറ്റുവാങ്ങി സന്ധ്യയുടെ നിഗൂഢതയില്‍ മനസ്സില്‍ ഘനീഭവിച്ച മേഘങ്ങള്‍ ആരുമറിയാതെ പെയിത് തീര്‍ത്ത്‌ തെളിഞ്ഞ നീലാകാശത്തിനായി ഏറെ സൌമ്യയായി ജീവിത യാഥാത്യത്തോട് ഇഴുകി ചേരുകയാണ് ഇവിടെ ഷഹീദ എന്ന കഥാപാത്രം.

    ..“സാരംല്ല ജമാൽക്കാ, ഈ കടല്‌ ഇപ്പോഴൊന്നും വറ്റില്ലാല്ലൊ..സൃഷ്ടാവിന്റെ പുസ്തകത്തില്‌ നമുക്ക് ആയുസ്സും ആരോഗ്യോം അവസരങ്ങളും ഉണ്ടെങ്കി അതു പിന്നീടൊരുന്നാൾ...”. പ്രക്ഷുബ്ധമായ കടലിനേക്കാള്‍ ശാന്തമായി ഒഴുകുന്ന ജീവിത നദിയെ സ്നേഹിക്കുന്ന പെണ്‍ മനസ്സിനെയാണ്‌ ഈ വരികളില്‍ കാണുന്നത്.

    വളരെ മനോഹരമായി കഥ പറയാന്‍ കഴിഞ്ഞിരിക്കുന്നു അനശ്വര. അഭിനന്ദനങ്ങള്‍.

    ReplyDelete
  17. തൊട്ടാവാടിക്കും എത്ര ശക്തമായ വെയിലത്തും വാടാത്ത കഥാ പാത്രങ്ങള്‍ സൃഷ്ടിക്കാനാവുമെന്നു തെളിയിക്കുന്ന കഥ. ഒരു ചെറിയ ആശയം ഇത്ര വിപുലമായി പറയാന്‍ കഴിഞ്ഞത് എഴുതുന്നവരുടെ കഴിവ് തന്നെയാണ്. ഈ തൊട്ടാവാടിക്ക്‌ ഒരുപാട് നല്ല നാളുകള്‍ മുന്നില്‍ കാത്തുകിടക്കുന്നുണ്ട്. ആശംസകള്‍

    ReplyDelete
  18. വളരെ ചെറിയൊരു വിഷയം, എന്നാൽ ഒട്ടേറെ ഭംഗിയോടെ….
    എത്താൻ ഇത്തിരി വൈകിയെങ്കിലും ഒരുപാടു ആശംസകൾ.

    ReplyDelete
  19. ആദ്യമായാണ്‌ ഇവിടെ..ഏതായാലും കല്യാണം കഴിഞ്ഞും ജമാൽക്ക പഠിപ്പിച്ചല്ലൊ..അതാണത്രെ അവളുടെ ഏറ്റവും വലിയ ഭാഗ്യം!ഇത്താത്തമാര്‌ രണ്ടു പേരുടേയും നിക്കാഹ് ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും വെച്ചായിരുന്നു.അവരൊന്നും പിന്നീട് പഠിച്ചില്ല.“ഷാഹീ,..അനക്ക് ഭാഗ്യംണ്ട് മോളേ..”കാണുമ്പോഴൊക്കെ ഇത്താത്തമാര്‌ ഒരു നെടുവീർപ്പോടെ തെല്ല് അസൂയയോടെ പറയും..തന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്തൊക്കെയെന്നറിയാതെ ചിലപ്പോൾ അമ്പരന്നു പോവുംഏതായാലും കല്യാണം കഴിഞ്ഞും ജമാൽക്ക പഠിപ്പിച്ചല്ലൊ..അതാണത്രെ അവളുടെ ഏറ്റവും വലിയ ഭാഗ്യം!ഇത്താത്തമാര്‌ രണ്ടു പേരുടേയും നിക്കാഹ് ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും വെച്ചായിരുന്നു.അവരൊന്നും പിന്നീട് പഠിച്ചില്ല.“ഷാഹീ,..അനക്ക് ഭാഗ്യംണ്ട് മോളേ..”കാണുമ്പോഴൊക്കെ ഇത്താത്തമാര്‌ ഒരു നെടുവീർപ്പോടെ തെല്ല് അസൂയയോടെ പറയും..തന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്തൊക്കെയെന്നറിയാതെ ചിലപ്പോൾ അമ്പരന്നു പോവും
    യാത്ര..ആരംഭത്തിൽ തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതിനെക്കാൾ നല്ലത് അത് ആരംഭിക്കാതിരിക്കുന്നതാണ്‌.അവൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി യഥാസ്ഥാനത്ത് വെച്ചു..പതുക്കെ അദ്ദേഹത്തോട് ചേർന്ന് നിന്നു.“സാരംല്ല ജമാൽക്കാ, ഈ കടല്‌ ഇപ്പോഴൊന്നും വറ്റില്ലാല്ലൊ..സൃഷ്ടാവിന്റെ പുസ്തകത്തില്‌ നമുക്ക് ആയുസ്സും ആരോഗ്യോം അവസരങ്ങളും ഉണ്ടെങ്കി അതു പിന്നീടൊരുന്നാൾ പ്രക്ഷുബ്ധമായ കടലിനേക്കാള്‍ ശാന്തമായി ഒഴുകുന്ന ജീവിത നദിയെ സ്നേഹിക്കുന്ന പെണ്‍ മനസ്സിനെയാണ്‌ ഈ വരികളില്‍ കാണുന്നത്
    ഇത്തിരി വൈകിയെങ്കിലും വളരെ മനോഹരമായി കഥ പറയാന്‍ കഴിഞ്ഞിരിക്കുന്നു അനശ്വര. അഭിനന്ദനങ്ങള്‍

    ReplyDelete